Tuesday, November 19, 2013

നാടന്‍ കളികളും നാടുവിട്ടുപോയി..

മനസ്സിന്‍റെ ആല്‍ബത്തിനുള്ളില്‍ ഓര്‍മ്മകള്‍ കൊണ്ട് ലാമിനേറ്റ് ചെയ്യപ്പെട്ട അപൂര്‍വ്വം ചിത്രങ്ങളിലേക്ക് നമ്മുടെ നാടന്‍ കളികളും എത്തിപ്പെട്ടിരിക്കുന്നു. സമയത്തിന് ഇത്രയൊന്നും വേഗതയില്ലായിരുന്ന ഒരുകാലത്തിന് നിറം പകര്‍ന്നിരുന്നത് തീര്‍ച്ചയായും അന്നാട്ടിലെ നാടന്‍ കളികളായിരുന്നു. ഗോരി, ഗോലി, തലപ്പന്ത്, ഇസ്പേട് കളി, അപ്പച്ചെണ്ട്, ഒളിച്ചുകളി, മരംതൊട്ടുകളി, കുട്ടിയും താണയും, കുണ്ടുകാല്‍ കളി, കൊത്തംകല്ല്... അങ്ങനെ എത്രയെത്ര കളികള്‍... അന്ന് വരണ്ടുണങ്ങിയ പാടങ്ങളും മൈതാനങ്ങളും വീട്ടുപറന്പുകളും വീടുകളെ പരസ്പരം ഇണക്കിയിരുന്ന വഴികളുമൊക്കെ ഇത്തരം കളികളിലേര്‍പ്പെട്ടിരുന്ന കുട്ടികളുടെ ബഹളങ്ങളാല്‍ എപ്പോഴും ഉണര്‍ന്നിരിക്കും. പക്ഷെ, അവിടങ്ങളിലൊക്കെ കൂറ്റന്‍ ഫ്ളാറ്റ് സമുച്ചയങ്ങളും കോണ്‍ക്രീറ്റ് വില്ലകളും തഴച്ചുവളര്‍ന്നിരിക്കുന്ന ഇക്കാലത്ത് അവശേഷിക്കുന്ന ഇടങ്ങളിലും ആളനക്കം നഷ്ടപ്പെട്ടിരിക്കുന്നു. കൈയിലെ സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ ഗെയിമുകളിലേക്ക് എല്ലാം മറന്നൊതുങ്ങിയ ഇന്നത്തെ കുട്ടികള്‍ക്ക് മറ്റൊന്നിനും സമയമില്ലാതായിരിക്കുന്നു.
ഗോരി കളിയായിരുന്നു നാട്ടിന്‍ പുറങ്ങളിലെ മൈതാനങ്ങളെ അന്ന് ഏറ്റവും ഹരം കൊള്ളിച്ചിരുന്നത്. തുല്യ അംഗങ്ങളുള്ള രണ്ട് ടീമായായിരുന്നു ഇത് കളിക്കുക. വൃത്താകൃതിയില്‍ മനോഹരമായി മുറിച്ചെടുത്ത ഏഴോ, പത്തോ ഓട്ടിന്‍ കഷണങ്ങളും റബ്ബര്‍ പന്തുമാണ് ഈ കളിക്കായുള്ള കോപ്പുകള്‍. ഓട്ടിന്‍കഷണങ്ങള്‍ മുകളില്‍ ഒന്നൊന്നായി അടുക്കിവെക്കുന്നതിനെയാണ് ഗോരി എന്നുപറയുക. 
കളി തുടങ്ങുന്നതിന് മുന്നോടിയായി ആദ്യം ഗ്രൂപ്പ് തിരിക്കും. 'കൂച്ചിടുക' എന്നാണ് ഇതിന്‍റെ നാട്ടുപ്രയോഗം. ആഴത്തിലിറങ്ങി പിണഞ്ഞുകിടക്കുന്ന ചില സൌഹൃദ ബന്ധങ്ങളുടെ തുടക്കം കൂടിയായിരിക്കും ഈ ഏര്‍പ്പാട്. ഗ്രൂപ്പുകള്‍ തിരിഞ്ഞാല്‍ പിന്നെ കളി ആരംഭിക്കും. ഒരു നിശ്ചിത ദൂരത്തുനിന്ന് ഗോരിയിലേക്ക് ടീമിലെ ഓരോരുത്തരായി പന്തെറിയും. വീഴുന്നതിന് മുന്പ് എതിര്‍ ടീമിലെ ഒരാള്‍ പന്തുപിടിച്ചാല്‍ ആ ആളുടെ ഊഴം കഴിഞ്ഞു. പിന്നെ അടുത്ത ആള്‍ക്ക് അവസരം ലഭിക്കും. ഗോരിയെ തട്ടിത്തെറിപ്പിച്ചാല്‍ പിന്നെ മത്സരം മുറുകും. ദൂരേക്ക് തെറിക്കുന്ന പന്ത് ടീമിലെ ഒരംഗത്തിന്‍റെയും തലയും കാലും ഒഴിച്ചുള്ള ശരീര ഭാഗത്ത് സ്പര്‍ശിക്കാതെ ഗോരികള്‍ അടുക്കിവെച്ചാല്‍ പോയിന്‍റ് ലഭിക്കും. നേരെ മറിച്ച് പന്ത് ആരുടെയെങ്കിലും ദേഹത്ത് കൊണ്ടാല്‍ ആ ടീമിന്‍റെ അവസരം കഴിയും. പിന്നെ എതിര്‍ ടീം മത്സരിക്കാന്‍ ഇറങ്ങും. 
ക്രിക്കറ്റും ഫുട്ബോളും ഓടലും ചാടലുമൊക്കെ സമന്വയിച്ച ഈ കളി ഏറെ കൌതുകകരമായിരുന്നു. നാട്ടിന്‍ പുറങ്ങളിലെ തുറന്ന സ്ഥലങ്ങളും ഒഴിഞ്ഞ പാടവുമൊക്കെ ഒരുകാലത്ത് ഗോരിക്കളിയുടേത് മാത്രമായിരുന്നു. ഗ്രാമത്തിന്‍റെ കായികത്തുടിപ്പില്‍ സുപ്രധാനമായിരുന്ന ഈ കളി വീടിനോട് ചേര്‍ന്ന് പെണ്‍കുട്ടികളും കൂട്ടമായി കളിച്ചിരുന്നു. പക്ഷെ, ഇന്നത് കാലത്തിന്‍റെ കണ്ണാടിച്ചെപ്പിനുള്ളില്‍ കരുതിവെക്കാവുന്ന ഒരുപിടി ഓര്‍മ്മമാത്രമായി മാറിക്കഴിഞ്ഞു.
ഒഴിഞ്ഞ സിഗററ്റ് കൂടുകൊണ്ട് കളിച്ചിരുന്ന കളിയായിരുന്നു (ഇസ്പേട്) മറ്റൊരു വിനോദം. സിഗററ്റ് കൂടുകള്‍ മടക്കിവെച്ച് ഓരോ കന്പനി സിഗററ്റ് കൂടിനും നിശ്ചിത വില കണക്കാക്കി വെക്കും. ഉദാഹരണത്തിന് സീസറിന് 100, വില്‍സിന് 200, മുന്തിയ സിഗററ്റുകൂടുകള്‍ക്ക് 500 മുതല്‍ ആയിരം വരെ എന്നിങ്ങനെ. സിഗററ്റ് കൂടിനായി കടത്തിണ്ണകളിലും സിഗററ്റ് വലിക്കാരുടെ വീട്ടുമുറ്റത്തും തേടിയിറങ്ങല്‍ അന്നത്തെ കുട്ടികള്‍ക്കിടയില്‍ ഒരു മത്സരമായിരുന്നു. നിശ്ചിത അകലത്തില്‍ ഒരു പലകവെച്ച് മത്സരം ആരംഭിക്കും. ശേഖരിച്ച സിഗററ്റ് കൂടുകള്‍ അതിന് മുകളില്‍ വെക്കും. സീസറാണെങ്കില്‍ എല്ലാവരും സീസറിന്‍റെ കൂടായിരിക്കും വെക്കുക. പിന്നെ അതിലേക്ക് ഓരോരുത്തരായി ക്രമത്തില്‍ എറിയാന്‍ തുടങ്ങും. വലിയ ജെല്ലിക്കല്ല്, ഇരുന്പു കഷണം എന്നിവയൊക്കെയാവും എറിയാന്‍ ഉപയോഗിക്കുക. നിശ്ചിത ദൂരത്തുനിന്നും സിഗററ്റ് കൂടുകള്‍ അടുക്കിവെച്ച പലക തട്ടിത്തെറിപ്പിച്ചാല്‍ അവ മുഴുവനും അവന് ലഭിക്കും. സന്തോഷം അലതല്ലുന്ന നിമിഷമാവുമത്. അതിലൂടെയുള്ള ലാഭവും നഷ്ടവും കൂട്ടിയും കിഴിച്ചും ആ പ്രായമങ്ങനെ കഴിയും. 
പേരുപോലെത്തന്നെ കൌതുകവും കൌശലവും നിറഞ്ഞതാണ് കുട്ടിയും താണയും കളിയും. തുല്യ അംഗങ്ങളുള്ള രണ്ട് ടീമായാണ് ഈ കളിയും കളിച്ചിരുന്നത്. പ്രത്യേകാകൃതിയില്‍ വെട്ടിയെടുത്ത ചെറുതും വലുതുമായ രണ്ട് വടിക്കഷണങ്ങളാണ് ഇതിനായുള്ള കളി ഉപകരണങ്ങള്‍. ഇതാണ് കുട്ടിയും താണയും. ഉറപ്പുള്ള മരക്കഷണം കിട്ടിയാല്‍ അവ രണ്ടായി വെട്ടിയെടുക്കും. ചെറിയ വടിയുടെ ഇരുഭാഗവും വലുതിന്‍റെ മുന്‍ ഭാഗവും മിനുസത്തില്‍ വെട്ടണം. ഇങ്ങനെ ഒരിക്കല്‍ വെട്ടിയെടുക്കുന്പോള്‍ മുറിഞ്ഞ പാട് ബാല്യകാല കുസൃതിത്തരങ്ങളുടെ അടയാളപ്പെടുത്തലായി എന്‍റെ കൈവിരലില്‍ ഇപ്പോഴുമുണ്ട്.
പ്രത്യേക രീതിയില്‍ ഒരു കുഴിയും ഈ കളിക്ക് ആവശ്യമായിരുന്നു. 'കുട്ടി'چകുഴിയില്‍ കുറുകെ വെച്ച് 'താണ' കൊണ്ട് ടീമിലെ ഓരോരുത്തരായി തട്ടിത്തെറിപ്പിക്കും. നിശ്ചിത അകലത്തില്‍ ദൂരെനില്‍ക്കുന്ന എതിര്‍ ടീം ഇത് കൈപ്പിടിയിലൊതുക്കി വരക്കിപ്പുറം എറിഞ്ഞാല്‍ അവന്‍റെ അവസരം കഴിഞ്ഞു. ഇല്ലെങ്കില്‍ അവിടെനിന്ന് ആ മരക്കഷണം കുഴിയില്‍വെച്ച 'താണ'چയില്‍ എറിഞ്ഞുകൊള്ളിക്കണം. അത് കൊണ്ടില്ലെങ്കില്‍ യഥാര്‍ത്ഥ മത്സരം ആരംഭിക്കും. കുഴിയില്‍ കുത്തനെ നിര്‍ത്തിയ 'കുട്ടിയെ' താണകൊണ്ട് തട്ടിത്തെറിപ്പിച്ച് ക്രിക്കറ്റില്‍ ബോള്‍ ബാറ്റുകൊണ്ട് അടിക്കുന്നതുപോലെ അടിച്ചുതെറിപ്പിക്കണം. വരക്കപ്പുറത്തെ ഓരോ അകലത്തിനും പോയിന്‍റുകള്‍ കൂടി ലഭിക്കും. ഈ രീതിയില്‍ മൂന്നുതവണ അവസരം ലഭിക്കും.
അന്ന് സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും പ്രാബല്യത്തിലുണ്ടായിരുന്ന കളിയായിരുന്നു കൊത്തംകല്ല്. മിനുസമുള്ള പത്തോളം കല്ലുകള്‍ പെറുക്കിയെടുത്ത് രണ്ടോ അതിലധികമോ ആളുകള്‍ ടീമായാണ് ഈ കളിയിലേര്‍പ്പെടുക. ആദ്യം ഒരു കല്ലും പിന്നീട് ഓരോ റൌണ്ടിലും ഒരു കല്ലുവീതം വര്‍ധിപ്പിച്ചും പ്രത്യേകരീതിയില്‍ മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതായിരുന്നു കളി. അടുത്തകാലം വരെ ഓരോ വീടിനോടും ചേര്‍ന്നുള്ള ഇരിപ്പിടങ്ങളില്‍ ഇത്തരം കളികള്‍ കാണാമായിരുന്നു. 
കുട്ടികള്‍ക്കിടയില്‍ ഹരമായിരുന്ന ഗോലികളി (ഗോട്ടി) നാട്ടിന്‍പുറങ്ങളില്‍ പല രീതികളിലും പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് വട്ടത്തില്‍ കളം വരച്ച് അതിനുള്ളില്‍ ഗോലികളിട്ട് കളിച്ചിരുന്ന കളിയായിരുന്നു ഏവര്‍ക്കുമിഷ്ടം. ഓരോരുത്തരായി നിശ്ചിത അകലത്തിലിരുന്ന് ഒരു ഗോലി എറിഞ്ഞുകൊണ്ട് കളത്തിനകത്തെ ഗോലികളിലൊന്നിനെ പുറത്തുചാടിച്ചാല്‍ മുഴുവനും ലഭ്യമാകുന്നതായിരുന്നു ഈ കളി. അതേപോലെത്തന്നെ തുല്യ അകലത്തിലായി മൂന്ന് ചെറുകുഴികള്‍ കുഴിച്ച് ഗോലികളിട്ട് കൈവിരല്‍ മടക്കിയടിച്ച് കളിച്ചിരുന്ന കളിയും ഹരം നിറഞ്ഞതായിരുന്നു. അന്നൊക്കെ ഓരോ കുട്ടിയും സ്കൂള്‍ ബാഗിലും അലമാരയില്‍ കുപ്പിയിലാക്കിയുമൊക്കെ നിറയെ ഗോലികള്‍ സൂക്ഷിച്ചുവെക്കുമായിരുന്നു. 
അന്നൊക്കെ സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികള്‍ പിന്നെയൊന്നിനും കാത്തുനില്‍ക്കാതെ ഓടിച്ചെന്ന് വീട്ടിലെത്തും. പിന്നെ കൂട്ടുകാരുമൊത്തുചേര്‍ന്ന് പല തരത്തിലുള്ള നാടന്‍ കളികളിലും ഏര്‍പ്പെടും. വ്യത്യസ്ത രീതികളിലുള്ള കളം വരച്ച് കാലുകൊണ്ട് കുണ്ടുകാലിട്ട് കളിച്ചിരുന്ന ഒട്ടേറെ കളികള്‍ അന്നത്തെ പെണ്‍കുട്ടികളുടെ ഒഴിവുനേരങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നു. മാങ്ങയണ്ടിയും ടൈല്‍സ് കഷണങ്ങളുമൊക്കെ ഉപയോഗിച്ചാവും ഇത്തരം കളികളിലേര്‍പ്പെടുക. ഈര്‍ക്കില്‍ കൊണ്ടും തീപ്പെട്ടിക്കൊള്ളികൊണ്ടുമൊക്കെ കളിച്ചിരുന്ന കുറേ കളികളും നാട്ടിന്‍ പുറങ്ങളില്‍ നിലവിലുണ്ടായിരുന്നു. മരം തൊട്ടുകളി, ഒളിച്ചുകളി തുടങ്ങിയ കൌതുകം നിറഞ്ഞ കളികള്‍ കുട്ടികളുടെ ഹരമായിരുന്നു. 
വല്ലപ്പോഴുമൊക്കെ ഒറ്റപ്പെടുന്പോള്‍ നൊന്പരങ്ങളുടെ കുന്നിറങ്ങിവരുന്ന ഓര്‍മ്മകളില്‍ മാത്രമാണ് ഇന്ന് നാടന്‍ കളികള്‍ അവശേഷിക്കുന്നത്. സ്കൂളും ട്യൂഷനും ഹോംവര്‍ക്കുമൊക്കെയായി ഇന്നത്തെ കുട്ടികളുടെ സമയം എളുപ്പത്തില്‍ കഴിയും. അവധി ദിനങ്ങളില്‍ ഷോപ്പിങ്ങ് മാളുകളിലെ ഡിജിറ്റല്‍ ഗെയിമുകള്‍ക്കും കന്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും മുന്നില്‍ മാത്രമായ കുട്ടികളോട് സഹതാപമാണ് തോന്നുന്നത്. കാരണം നാടന്‍ കളികള്‍ വെറും കളിയും കൌതുകവും മാത്രമാവാതെ ശാരീരാഭ്യാസവും സൌഹൃദ മനോഭാവവുമൊക്കെ ചേര്‍ന്ന ഒരു സംസ്കാരം തന്നെയായിരുന്നു.

Monday, November 18, 2013

നീട്ടിയടിച്ചൊരു ചായ...

ഉറക്കമുണരുന്ന പ്രഭാതങ്ങളിലും വിശ്രമം തേടുന്ന സായാഹ്നങ്ങളിലും നമുക്ക് നിര്‍ബന്ധമായ ശീലം -ചൂടുള്ള ചായ. ക്ഷീണം തോന്നിച്ച് ഉറക്കം നമ്മെ മാടിവിളിക്കുന്നേരം നീട്ടിയടിച്ചൊരു ചായ കുടിച്ചാല്‍ മതി നാം ഉന്മേഷവാന്മാരാകും. അലസത തോന്നി മടിപിടിച്ചിരിക്കുന്പോഴും വേദനകൊണ്ട് തലപുകക്കുന്പോഴും ചൂടുള്ള ചായക്കായി കാത്തിരിക്കുകയാവും നാം. മഞ്ഞും മഴയുമൊക്കെ കുളിരുചൊരിയുന്ന കാലത്ത് ചായയുടെ ചൂടേല്‍ക്കാന്‍ കൊതിക്കുകയാവും നമ്മുടെ ഉള്ളം. കാലാവസ്ഥ ഏതായാലും തന്നെ കടുപ്പം കുറയാത്ത ചായ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അല്ലെങ്കിലും ചായ നല്‍കുന്ന ഉന്മേഷം മറ്റേത് എനര്‍ജി ട്രിങ്ക്സിനും നല്‍കാനാവില്ലല്ലോ. 
ന്യൂഡില്‍സും ഫാസ്റ്റ് ഫുഡുമൊക്കെ ശീലിച്ച ന്യൂജനറേഷന്‍റെയും പ്രഷറും ഷുഗറുമൊക്കെ തളര്‍ത്തിയ പഴയ തലമുറയുടെയും തീന്‍ മേശയില്‍ സാമ്യമുള്ള വസ്തു ചായ മാത്രമായിരിക്കും. അവിടെ പാലിന്‍റെയും പഞ്ചസാരയുടെയും ചായപ്പൊടിയുടെയുമൊക്കെ അളവ് കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. ചൂട് കുറച്ച് പ്ലാസ്റ്റിക്ക് കപ്പിലാക്കിത്തന്ന ചായയില്‍ ബിസ്ക്കറ്റുകള്‍ ഓരോന്നായി മുക്കിയെടുത്ത് തിന്നിരുന്ന കുട്ടിക്കാലം പലരുടെയും ഓര്‍മ്മയിലുണ്ടാവും. അന്നേരം നനഞ്ഞ ബിസ്ക്കറ്റിന്‍റെ ഒരു ഭാഗം ചായയില്‍ വീഴുന്നതിനെ 'വന്‍ തകര്‍ച്ച'യായാണ് കണ്ടിരുന്നത്.
സൌഹൃദം കൂട്ടുകൂടിയ യൌവ്വനത്തില്‍ പലപ്പോഴും സല്ലാപങ്ങള്‍ക്ക് വേദിയൊരുക്കുന്നതും ഒന്നിച്ചുള്ള ചായകുടിയാണ്. പക്ഷെ, പ്രണയ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്നിടത്ത് മാത്രം ചൂടുള്ള ചായക്ക് സ്ഥാനമില്ല. അവിടെ ജ്യൂസും ഐസ്ക്രീമും കോഫിയുമൊക്കെയാവും കൂട്ടിരിക്കുക. പരിചിതനെ വഴിയോരത്തെവിടെയെങ്കിലും കണ്ടാല്‍ ചായകുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് നാം കൂട്ടിക്കൊണ്ടുപോവും. വീട്ടിലെത്തുന്ന വിരുന്നുകാരോട് സ്നേഹ വര്‍ത്തമാനങ്ങള്‍ തുടങ്ങുന്നതും ചായകുടിക്കാനായി നിര്‍ബന്ധിച്ചുകൊണ്ടാവും. അങ്ങനെ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ കൂട്ടത്തില്‍ ചായ പോലെ മറ്റൊരു പാനീയവും ഉള്‍പ്പെട്ടിട്ടുണ്ടാവില്ല. 
നമ്മുടെ നിര്‍ബന്ധമായ ശീലമായതുകൊണ്ടാവാം ഓരോ ഗ്രാമത്തിന്‍റെ ചിത്രത്തിലും ഒരു ചായക്കടയെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ടാവും. അവിടെ നീട്ടിയടിച്ച് കൈയിലെ ഗ്ലാസിലേക്ക് കൃത്യം അളവില്‍ ചായ ഒഴിച്ചുതരുന്ന കൌതുകക്കാരനായ തൊഴിലാളിയുമുണ്ടാകും. ചൂടുള്ള നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ചായ ആസ്വദിച്ചുകുടിക്കുന്ന ആളുകളുടെ ചര്‍ച്ചയാവും അകത്ത്. ഒന്നിലും തലയിടാതെ ചായ കുടിക്കല്‍ മാത്രം ലക്ഷ്യമിട്ടെത്തിയ ആളുകളുമുണ്ടാവും അക്കൂട്ടത്തില്‍. 
പലതിലും മാറ്റം ഉള്‍ക്കൊണ്ട നമുക്കിടയിലെ മാറാത്ത ശീലങ്ങളിലൊന്നാണ് രാവിലെയും വൈകിട്ടുമുള്ള ചായകുടി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാവും ഇതിന്. നമ്മുടേത് മാത്രമായ ശീലവുമല്ല. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകള്‍ പാരന്പര്യമായി കൊണ്ടുനടക്കുന്ന രീതിയാണിത്. അവിടെ രുചിയും രൂപവുമൊക്കെ വ്യത്യാസമുണ്ടാക്കുമെന്നുമാത്രം. ഗ്രീന്‍ ടീയാണ് ചില രാഷ്ട്രങ്ങളുടെ ഉപയോഗമെങ്കില്‍ ചിലയിടങ്ങളില്‍ കോള്‍ഡ് ടീ ശീലിച്ചവരാകും കൂടുതല്‍. ബ്ലാക്ക് ടീയാണ് ഏറ്റവും പ്രാബല്യത്തിലുള്ളത്. പാലുചേര്‍ത്ത ചായ നമ്മുടേത് മാത്രമായ ശീലവും. 
ബി.സി. 2737 ല്‍ ചൈന ഭരിച്ചിരുന്ന ഷൈന്‍ നൊങ്ങ് ചക്രവര്‍ത്തിയാണ് ചായയെ ലോകത്തിന് പരിചയപ്പെടുത്തിയതെന്ന് ചരിത്രം. ദേശ സഞ്ചാരത്തിനിടെ ഒരു ഇല പറന്നുവീണ വെള്ളം കുടിക്കാനിടയായ അദ്ദേഹം അതിന്‍റെ രുചിയില്‍ ആകൃഷ്ടനായത്രെ. ആ വെള്ളം കൂടെയുണ്ടായിരുന്നവര്‍ക്ക് കൂടി നല്‍കുകയും അങ്ങനെ തേയില ജനപ്രിയമായതെന്നുമാണ് ചരിത്രം. കഥ അങ്ങനെയൊക്കെയാണെങ്കിലും ജപ്പാന്‍കാരനായ എയ്സുവാണ് തേയിലയുടെ പിതാവ് എന്നറിയപ്പെടുന്നു. ചായക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം നേടിക്കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമത്രെ. 
തേയിലയെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി. 800ല്‍ ചൈനക്കാരനായ ലുയു എഴുതിയ പുസ്തകം അതില്‍ ആദ്യത്തേതെന്ന് പരിഗണിക്കുന്നു. 
ഇന്ത്യക്കും തേയിലക്കുമിടയില്‍ ധീര ദേശാഭിമാനിയായ രാജ്യസ്നേഹി രക്തസാക്ഷിത്വം വരിച്ച കഥകൂടി പറയാനുണ്ട്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മണിറാമായിരുന്നു തേയില കൃഷി ഇന്ത്യയില്‍ വാണിജ്യവല്‍ക്കരിച്ചതും പിന്നീട് രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചതും. 1839ല്‍ അസം ടീ കന്പനിയുടെ ദിവാനായി ബ്രിട്ടീഷുകാര്‍ മണിറാമിനെ നിയമിച്ചു. കുറച്ചുകാലത്തിന് ശേഷം അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മണിറാം രാജിവെക്കുകയും സ്വന്തമായി തേയിലകൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. 
ജോര്‍ ഹാത്തിലെ ചെനിമോറയില്‍ ടീ ഗാര്‍ഡന്‍ തുടങ്ങി അവിടെ അതിവിദഗ്ധമായി തേയിലകൃഷി വാണിജ്യവല്‍ക്കരിച്ചു. ഇത് ബ്രിട്ടീഷുകാരെ ഏറെ പ്രകോപിപ്പിച്ചു. അങ്ങനെ 1851ല്‍ തോട്ടം അടച്ചുപൂട്ടേണ്ടി വന്നു. എന്നാല്‍ നിരന്തരമായുള്ള നിയമയുദ്ധത്തിലൂടെ അനുകൂല വിധി നേടിയെടുത്ത് മണിറാം കൃഷി പുനരാരംഭിച്ചു. അങ്ങനെ അസമിലെ മലനിരകളിലേക്ക് കൂടി തേയിലകൃഷിയുടെ പച്ചപ്പ് വ്യാപിപ്പിച്ചു.